ഈ ഭ്രാന്താലത്തിനു നാവുണ്ടായിരുന്നെങ്കിൽ

Sundar-02വൈക്കം മുഹമ്മദ് ബഷീറാണ് എനിക്ക് “ലേശം കിറുക്കുണ്ട്” എന്ന് പറയാൻ ധൈര്യം കാട്ടിയ എഴുത്തുകാരൻ. ഒപ്പം അദ്ദേഹം, “ഭ്രാന്ത് സുന്ദരമാണ്, സുരഭിലമാണ്, സൗരഭ്യമുള്ളതാണ്”, എന്നൊക്കെ കൂട്ടിച്ചേർക്കുകയും ചെയ്തു. ഭ്രാന്തന് സ്നേഹമുണ്ടെന്നും, അതിന് ഭംഗം വന്നാൽ നൈരാശ്യമുണ്ടെന്നും “ഇരുട്ടിന്റെ ആത്മാവ്”  കാട്ടിത്തന്നപ്പോൾ നമ്മുടെ സഹൃദയത്വം നമ്മളെ നൊമ്പരത്തിലാഴ്ത്തി. ഇതൊക്കെയാണെങ്കിലും കഥയിൽ കാണുന്നത്, അത് ആർദ്രതയുണർത്തുന്ന സ്ത്രീപുരുഷബന്ധമാണെങ്കിൽപ്പോലും, ജീവിതത്തിൽ കണ്ടാൽ എതിർക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. അനാരോഗ്യം ബാധിച്ച മനസ്സിന്, ബഷീർ കാണുന്ന കാല്പനികസൗന്ദര്യമൊന്നും കല്പിച്ചില്ലെങ്കിലും, അതർഹിക്കുന്ന സഹാനുഭൂതിയോടെ സമീപിക്കുവാൻ മാനവികത നമ്മോട് ആവശ്യപ്പെടുന്നുണ്ട്. ഇതറിയാത്തവരല്ല നമ്മളാരും. എന്നിരിക്കിലും നമ്മൾ ഉൾപ്പെടുന്ന സമൂഹമനസ്സിന്റെ ചീഞ്ഞളിഞ്ഞ ഭാവം കാണുവാൻ, നമ്മുടെ മനോരോഗാശുപത്രികളിലൂടെ ഒരു പ്രദക്ഷിണം നടത്തിയാൽ മതി. നഗ്നരായ പല പ്രായത്തിലുള്ള വനിതാ രോഗികൾ (അവർ ആർത്തവം നേരിടുന്നതെങ്ങിനെയെന്ന് ചിന്തിക്കുവാൻ തന്നെ വയ്യ), വിസർജ്യങ്ങൾ നിറഞ്ഞ മുറിയിൽ മോചനം അസാദ്ധ്യമാണെന്നറിഞ്ഞ് ദിനരാത്രങ്ങൾ തള്ളിനീക്കുന്നവർ, ഇലക്ട്രിക് ഷോക് പോലുള്ള പീഡനങ്ങൾ ചികിത്സയെന്ന വ്യാജേന അനുഭവിക്കേണ്ടി വരുന്നവർ, അഴുക്കിന്റെയും ദുർഗന്ധത്തിന്റെയും ഇടയിൽപ്പെട്ട് പൊട്ടിയൊലിക്കുന്ന വൃണങ്ങളോടുകൂടിയവർ, … ലോകത്തെ ഏറ്റവും ഭീഷണമായ തടവറകൾ നാണിച്ചുപോകുന്ന തരത്തിലാണ് നമ്മൾ മനോരോഗാശുപത്രികൾ നടത്തുന്നത്. നമ്മുടെ ചിത്തരോഗാശുപത്രികളെക്കുറിച്ച് സുന്ദർ നടത്തിയ, ഈ ഭ്രാന്താലത്തിനു നാവുണ്ടായിരുന്നെങ്കിൽ എന്ന പഠനം, ലോകമാനസികാരോഗ്യദിനമായ ഇന്ന് സായാഹ്ന പ്രസിദ്ധീകരിക്കുന്നു. നാം ഇഷ്ടപ്പെടാത്ത നമ്മളുടെ ഒരു വശം എന്തെന്നറിയാൻ ഈ പഠനം ഒന്ന് വായിക്കുവാൻ സ്നേഹപൂർവ്വം ഞാൻ ഏവരെയും ക്ഷണിക്കുകയാണ്: http://ml.sayahna.org/index.php/EeBhranth

വ്യാസനും വിഘ്നേശ്വരനും

Anand-02“അറിവ് സ്വാതന്ത്ര്യ­മാണെന്നും ശക്തിയാ­ണെന്നും മറ്റും പറയുന്നത് എത്രത്തോളം ശരിയാണ്? വിദ്യമൂലം മനുഷ്യന് പീഡനങ്ങള്‍ അനുഭവിക്കേ­ണ്ടതായി വന്നിട്ടുള്ള സന്ദര്‍ഭങ്ങള്‍ അനവധിയാണ്‌. വെറും ജീവിതത്തി­നു വേണ്ടി, മരണ­ത്തില്‍ നിന്നു മുക്തനാകു­വാനായി പലപ്പോഴും മനുഷ്യര്‍ക്ക് അവരുടെ വിദ്യയെ ബലികഴി­ക്കേണ്ടി വന്നിട്ടു­ള്ളതായി നാം കാണുന്നു.” സ്വാതന്ത്ര്യസമരത്തെ വളരെയധികം സ്വാധീനിച്ച ബംഗാളിലെ നെയ്ത്ത് തൊഴിലാളികളുടെ തൊഴിൽ ജീവിതം തന്നെ ഇതിന് ഒരു ഉദാഹരണമാണ്. മാർക്കറ്റ് നിരക്കിൽ നിന്നും നാല്പത് ശതമാനം കുറഞ്ഞ നിരക്കിൽ ഈസ്റ്റിൻഡ്യാകമ്പനിക്ക് വേണ്ടി പട്ട് നൂൽ നൂൽക്കുവാനും നെയ്യുവാനും ഈ ഹതഭാഗ്യർ നിർബന്ധിതരായി. തയ്യാറാവാത്തവരെ മുക്കാലിയിൽ കെട്ടി പൊതുസ്ഥലങ്ങളിൽ വെച്ച് ദാരുണമായി മർദ്ദിച്ചു. വേദനയും ദൈന്യതയും സഹിക്കവയ്യാതെ അനേകം നെയ്തുകാർ തള്ളവിരൽ മുറിച്ചുകളഞ്ഞ് നൂൽക്കാനും നെയ്യാനുമുള്ള കഴിവ് നഷ്ടപ്പെടുത്തി, മർദ്ദനത്തിൽ നിന്നും ചൂഷണത്തിൽ നിന്നും മോചനം നേടിയത് പാടുപെട്ട് സമ്പാദിച്ച കഴിവുകളെ എന്നേയ്ക്കുമായി ജീവിതത്തിൽ നിന്ന് വിച്ഛേദിച്ചുകൊണ്ടാണ്. അറിവും കഴിവും അസ്വാതന്ത്ര്യത്തിന്റെയും ചൂഷണത്തിന്റെയും നിദാനമാവുന്നതിന്റെ, ചരിത്രം രേഖപ്പെടുത്തിയ സംഭവങ്ങളിൽ ഒന്നാണിത് (ആർ സി ദത്ത്: കേംബ്രിഡ്ജ് ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇൻഡ്യ, ഭാഗം ഒന്ന് കാണുക).

ധനുർവിദ്യയിൽ ഗുരുജനസഹായമില്ലാതെ അർജ്ജുനനെക്കാൾ നൈപുണ്യം നേടിയത്, ഏകലവ്യന് തള്ളവിരൽ നഷ്ടപ്പെടുവാനും ധനുർവിദ്യ എന്നേയ്ക്കുമായി ഉപേക്ഷിക്കുവാനും കാരണമായി. നിപുണത നാമൊക്കെ പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങളല്ല പലപ്പോഴും നമുക്ക് തരുന്നത്. വിദേശസഹകരണത്തോട്കൂടി നടത്തപ്പെടുന്ന ഇന്ത്യൻ ഐടി മേഖലയിലെ വ്യവസായങ്ങളിൽ ഈ പ്രതിഭാസം ഇന്നും പല രൂപങ്ങളിലും മാനങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഏകലവ്യന്റെ ശുഷ്ക്കാന്തിയോടും ഏകാഗ്രതയോടും ബൗദ്ധികപ്രവർത്തനത്തിൽ ഏർപ്പെടുന്ന എല്ലാ ഇന്ത്യൻ സാങ്കേതിക സംരഭകരുടെയും വിദഗ്ദ്ധരുടെയും സാങ്കേതികസർഗ്ഗരചനകൾ തന്ത്രപരതയുടെയും വികലമായ വ്യാവസായികനിയമങ്ങളുടെയും പിൻബലത്തോടുകൂടി അനവരതം അന്യാധീനപ്പെട്ടുകൊണ്ടിരിക്കുകയാണ്. എതിർക്കുന്നവരെ തീരാത്ത നിയമയുദ്ധങ്ങളിൽ കുടുക്കി ജീവിതേച്ഛയും സർഗ്ഗചോദനകളെയും ചോർത്തിക്കളയുകയും ചെയ്യുന്നു, പൊതുസ്ഥലത്തെ മർദ്ദനത്തിന്റെ ആധുനിക രൂപമാണത്.

ഈ ആശയം ഏകലവ്യന്‍, അഭിമന്യു, അംബപാലി, ധര്‍മാധികാരി, ആനന്ദന്‍ തുടങ്ങിയ കഥാപാത്ര­ങ്ങളിലൂടെ ദാർശനികഭദ്രതയോടുകൂടി ഉരുത്തി­രിയുകയാണ് ‘വ്യാസനും വിഘ്നേശ്വരനും’ എന്ന ആനന്ദിന്റെ നോവലിൽ. ജനാധിപത്യത്തിന്റെ ബലഹീനതയായി ഇന്ന് കാണപ്പെടുന്ന, ആൾക്കൂട്ടത്തിന്റെ എണ്ണത്തിന്റെ ശക്തിയിൽ വീണുടയുന്ന ബൗദ്ധിക സാംസ്കാരിക മൂല്യങ്ങളുടെയും, നഷ്ടപ്പെട്ടുപോകുന്ന വിലപ്പെട്ട ജീവിതങ്ങളുടെയും പരിച്ഛേദമാണ് നോവലിന്റെ ഉത്തരാർദ്ധത്തിൽ. ‘വ്യാസനും വിഘ്നേശ്വരനും’ സായാഹ്നയിൽ ഇവിടെ വായിക്കുക: http://ml.sayahna.org/index.php/V-and-v

എന്റെ സ്ത്രീപക്ഷകഥകളെപ്പറ്റി

ശ്രീ ഇ ഹരികുമാറിന്റെ എന്റെ സ്ത്രീപക്ഷകഥകളെപ്പറ്റി എന്ന പുസ്തകം ഇങ്ങിനെ തുടങ്ങുന്നു:

EHarikumar--pvkഈ പുസ്തകം ഒരു സ്വയം വിമർശനമാണ്. എഴുത്തു തുടങ്ങുമ്പോൾ എന്തെഴുതാൻ ഉദ്ദേശിച്ചു, അവസാനം അമ്പതു വർഷത്തെ സാഹിത്യസപര്യയുടെ അന്ത്യത്തിൽ ഞാനെവിടെ നിൽക്കുന്നു? ഈ രണ്ടു ചോദ്യങ്ങൾക്കുമിടയിലുണ്ടായ അന്തർസംഘർഷങ്ങളുടെ കഥ. ഞാൻ സൃഷ്ടിച്ച കഥാപാത്രങ്ങളുടെ കഥ, അവരെ എവിടെനിന്നെല്ലാമാണ് ജീവിതത്തിൽ കണ്ടുമുട്ടിയത്, ഈ കഥകൾകൊണ്ട് ഞാനെന്താണ് ഉദ്ദേശിച്ചത് എന്നീ കാര്യങ്ങൾ ഒരു വിമർശന ബുദ്ധിയോടെ സമീപിയ്ക്കുന്നത് ഒരെഴുത്തുകാരനെ സംബന്ധിച്ചേടത്തോളം വിഷമമുള്ള കാര്യമാണ്.

എന്റെ കഥകളുടെ റീഡബിലിറ്റി, അതായത് രസത്തോടെ ഒഴുക്കൻ മട്ടിൽ വായിച്ചു പോകാൻ പറ്റിയ ഭാഷയുടെ പ്രത്യേകത, കഥകൾക്കു തന്നെ വിനയാവുകയാണുണ്ടായത്. വായനക്കാർ രസതലത്തിൽ മാത്രം ശ്രദ്ധിക്കുകയും നല്ല കഥയെന്ന അഭിപ്രായം പാസാക്കി പുസ്തകമടച്ചു വയ്ക്കുകയും ചെയ്യുന്നു. ആ കഥകൾക്ക് മറ്റു പല തലങ്ങളുമുണ്ടെന്ന കാര്യം നോക്കാനേ ശ്രമിയ്ക്കുന്നില്ല. ഒരു ശരാശരി വായനക്കാരന്റെ കാര്യം മാത്രമല്ല നിരൂപകരുടെ കാര്യവും മറിച്ചല്ല. എഴുത്തുകാരന് അതൊരു വലിയ നഷ്ടമാണ്. എന്റെ കഥകൾ പലരും എടുത്തു പെരുമാറിയ വിധം കണ്ടപ്പോഴാണ് ചില വിശദീകരണങ്ങൾ ആവശ്യമാണെന്ന് എനിയ്ക്കു തോന്നിത്തുടങ്ങിയത്.

എന്റെ കഥകൾക്കും നോവലുകൾക്കും വിമർശനം ഉണ്ടായിട്ടില്ല. വെറും ആസ്വാദനങ്ങളെയും പുസ്തകാഭിപ്രായങ്ങളേയും വിമർശനങ്ങളായി കണക്കാക്കാൻ പറ്റില്ല. ഇതുവരെ ഒരു ഖണ്ഡനവിമർശനം ഉണ്ടായിട്ടില്ല. കർശനമായ ചട്ടക്കൂടുകൾക്കുള്ളിലെ വിമർശനങ്ങൾക്ക് അതീതമാണ് എന്റെ സാഹിത്യമെന്ന മിഥ്യാബോധമൊന്നും എനിയ്ക്കില്ല. ധാരാളം പാളിച്ചകളുള്ള ഒരു സാഹിത്യമാണ് എന്റേത്. സ്രഷ്ടാവിന് സ്വന്തം സൃഷ്ടികളുടെ അപാകതകൾ പെട്ടെന്ന് മനസ്സിലാവും. ദൈവത്തിന് സ്വന്തം സൃഷ്ടികളുടെ കോപ്പ് എന്താണെന്നറിയാഞ്ഞിട്ടാണോ ഇങ്ങിനെ ശാന്തനായി ഇരിയ്ക്കുന്നത്. കണ്ടില്ലെന്നു നടിക്കുകയാണ്. ഞാനുമതെ.

സായാഹ്നയിൽ ഇന്നു മുതൽ വായിക്കുക: http://goo.gl/cChUFI.

ശരല്‍ക്കാലദീപ്തി

“Zen and The Art of Motorcycle Maintenance”എന്ന തത്ത്വചിന്താത്മകമായ നോവല്‍ 1974-ല്‍ പ്രസിദ്ധപ്പെടുത്തിയ പിര്‍സിഗ് ‘രായ്ക്കുരാമാനം’ മഹായശസ്കനായി. അമേരിക്കല്‍ ഐക്യനാടുകളിലെ ഒരു സ്റ്റേറ്റായ മിനിസോറ്റയില്‍ നിന്നു മറ്റൊരു സ്റ്റേറ്റായ കലിഫോര്‍ണിയയിലേക്കു മോട്ടര്‍ സൈക്കിളില്‍ മകനുമൊത്തു സഞ്ചരിക്കുകയും സഞ്ചരിക്കുന്നതിനിടയില്‍ ദാര്‍ശനികങ്ങളായ പരികല്പനകള്‍ നടത്തുകയും ചെയ്യുന്നതാണ് ആ ഗ്രന്ഥത്തിലെ വിഷയം. വിശുദ്ധമായ ധൈഷണികാഹ്ലാദം നല്‍കുന്ന ദാര്‍ശനിക നോവലാണത്. വിശ്വവിഖ്യാതനായ നിരൂപകന്‍ ജോര്‍ജ് സ്റ്റൈനര്‍ ആരെയും അങ്ങനെ വാഴ്ത്തുന്ന ആളല്ല. അദ്ദേഹം പോലും പിര്‍സിഗിന്റെ രചനയെ പ്രശംസിച്ചത് ഇങ്ങനെയാണ്. “The analogies with Moby Dick are patent. Robert Pirsig invites the prodigious comparison.” ഈ നോവലെഴുതി പതിനേഴു വര്‍ഷം കഴിഞ്ഞപ്പോള്‍ പിര്‍ഗിസ് Lila — An Inquiry into Morals എന്നൊരു ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി ചിന്തയുടെ ലോകത്തു പരിവര്‍ത്തനത്തിന്റെ അലകള്‍ ഇളക്കി വിട്ടിരിക്കുന്നു. ഇതിനെക്കുറിച്ചു ഗ്രന്ഥകാരനു തന്നെ അളവറ്റ ആദരമുണ്ട്. അഭിമാനമുണ്ട്. അദ്ദേഹം എഴുതുന്നു: “Zen and The Art of Motorcycle Maintenance” ആദ്യത്തെ ശിശുവാണ്… പക്ഷേ ഈ രണ്ടാമത്തെ ശിശുവിനാണ് ഉജ്ജ്വലത… ജനങ്ങള്‍ നൂറൂ വര്‍ഷത്തിനു ശേഷം ഈ രണ്ടു പുസ്തകങ്ങളും വായിക്കുകയാണെങ്കില്‍ ‘ലീല’യായിരിക്കും കൂടുതല്‍ പ്രാധാന്യമുള്ളതായി അവര്‍ക്കു തോന്നുകയെന്ന് ഞാന്‍ ഭാവികഥനം നിര്‍വഹിച്ചു കൊള്ളട്ടെ.” ഈ പ്രസ്താവം ഗ്രന്ഥകാരന്‍മാരുടെ ദൗര്‍ബല്യമായി മാത്രം പരിഗണിച്ചാല്‍ മതി. ലാറ്റിനമേരിക്കന്‍ നോവലിസ്റ്റ് മാര്‍കോസ് ഓരോ നൂതന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തുമ്പോഴും അതാണു തന്റെ ഉല്‍കൃഷ്ടതമമായ കൃതിയെന്നു പറയുമായിരുന്നു. പക്ഷേ തന്റെ ആദ്യത്തെ നോവലിനെ അതിശയിക്കുന്ന ഒരു നോവലും അദ്ദേഹം പിന്നീട് എഴുതിയില്ല. ഇതു കൊണ്ടു പിര്‍സിഗിന്റെ ഈ പുതിയ നോവലിനു പ്രാധാന്യമില്ലെന്നാണ് എന്റെ പക്ഷമെന്ന് ആരും വിചാരിക്കരുതേ. പ്രാധാന്യമുണ്ട്. അതു മറ്റൊരുതരത്തില്‍…

ശ്രീ എം കൃഷ്ണന്‍ നായരുടെ “ശരല്‍ക്കാലദീപ്തി” എന്ന ലേഖനത്തിന്റെ തുടക്കമാണ് മുകളിലുദ്ധരിച്ചത്. അതടക്കം ഇരുപത് ലേഖനങ്ങളുടെ സമാഹാരമായ അതേ പേരിലുള്ള പുസ്തകം ഇന്ന് സായാഹ്ന പ്രസിദ്ധീകരിച്ചിരിക്കുന്നു: http://goo.gl/jSuIMw

പ്രണയം ഒരാല്‍ബം

VMGirija ശ്രീമതി വി എം ഗിരിജയുടെ പ്രണയം ഒരാല്‍ബം എന്ന കവിതാസമാഹാരം സായാഹ്ന പ്രസിദ്ധീകരിച്ചു. ആസാദിന്റെ ഉഴവുചാലിന്റെ നിലവിളി എന്ന പഠനവും സമാഹാരത്തോടൊപ്പം ഉണ്ട്. http://ml.sayahna.org/index.php/Pranayam_Oralbum.

ദക്ഷിണേഷ്യൻ ശാസ്ത്രത്തിന്റെ ചരിത്രം

hssa-logoദക്ഷിണേഷ്യൻ ശാസ്ത്രത്തിന്റെ ചരിത്രം (History of Science in South Asia) എന്നൊരു ഓപ്പൺ അക്സസ് ജേർണൽ സായാഹ്ന പ്രസിദ്ധീകരിക്കുന്നുണ്ട്. വിയന്ന യൂണിവേഴ്സിറ്റിയിലെ പ്രമുഖ ഇൻഡോളജിസ്റ്റായ പ്രൊഫ. ഡൊമിനിക് വുയാസ്റ്റിക്കിന്റെ നേതൃത്വത്തിലുള്ള ഒരു സാർവദേശീയ എഡിറ്റോറിയൽ ബോർഡാണ് ഈ ജേർണലിന്റെ പത്രാധിപകർമ്മം നിർവഹിക്കുന്നത്. കഴിഞ്ഞ കൊല്ലം തുടങ്ങിയ ഈ ജേർണലിൽ എണ്ണത്തിൽ കുറവാണെങ്കിലും, ആസ്കോ പാർപ്പോള പോലുള്ള പ്രമുഖരുടെ പ്രബന്ധങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രണ്ടാം വാല്യത്തിന്റെ ആദ്യപ്രബന്ധം ഇന്നലെ പ്രസിദ്ധീകരിച്ചിരിക്കുന്നു (http://hssa.sayahna.org/). ലേഖനനിബന്ധിയായ പ്രസിദ്ധീകരണശൈലിയാണ് (article based publishing) ആണ് അവലംബിച്ചിട്ടുള്ളത്, അതായത് ലക്കനിബന്ധി (issue based) അല്ല എന്നർത്ഥം.

പ്രബന്ധങ്ങളുടെ പിഡിഎഫ് രൂപം മാത്രമേ ഇപ്പോൾ ലഭ്യമായിട്ടുള്ളൂ. ഇക്കൊല്ലം തന്നെ, TEI XML, HTML5, ePub, LaTeX എന്നീ രൂപങ്ങളിലും പ്രബന്ധങ്ങൾ ലഭ്യമാക്കുന്നതാണ്. ക്ലാസ്സിക് ടൈപ്പോഗ്രാഫിയിൽ താൽപ്പര്യമുള്ളവർക്ക് ഈ പിഡിഎഫ്‌കൾ തീർച്ചയായും ഇഷ്ടപ്പെടും, പ്രത്യേകിച്ച് ടൈപ്പോഗ്രാഫിയിൽ ആഡംബരമായി കണക്കാക്കപ്പെടുന്ന രണ്ട് കോളത്തിൽ നിവേശിപ്പിച്ച ഫൂട്ട്‌നോട്ടുകൾ ഈ പ്രബന്ധങ്ങളിൽ കാണുവാനാവും.

ഒന്നാം പാഠം ബഹിരാകാശം

Aymanam Johnആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ ആരംഭത്തിൽ ക്രിസ്മസ് മരത്തിന്റെ വേര് എന്ന കഥയിലൂടെ നല്ല വായനക്കാർക്കിടയിൽ ശ്രദ്ധേയനായ അയ്മനം ജോൺ വളരെക്കുറച്ച് കഥകളേയെഴുതിയിട്ടുള്ളു.  നിറഞ്ഞ അനുതാപത്തോടെയും ഒരുതരം ഇരുണ്ട നർമ്മവിമർശനത്തിലൂടെയും ജോൺ രേഖപ്പെടുത്തിയ ചരിത്രം പാരിസ്ഥിതികദൃശ്യശബ്ദരേഖകളാൽ സമൃദ്ധമാണ്. ജോണിന്റെ ഒന്നാം പാഠം ബഹിരാകാശം എന്ന ചെറുകഥാസമാഹാരം സായാഹ്ന പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇവിടെ കാണുക: http://ml.sayahna.org/index.php/OnnamPadhamBahirakasam

പുതിയ ലോകം പുതിയ വഴി

DPankajakshanകൂട്ടായ്മകളെ സ്വപ്നം കാണുന്നവർക്ക് ഒരു വേദപുസ്തകമാണ് ശ്രീ ഡി പങ്കജാക്ഷക്കുറിപ്പ് എഴുതിയ “പുതിയ ലോകം പുതിയ വഴി” എന്ന പുസ്തകം. നവതലമുറ എങ്ങിനെ ഇതിനെ ഉൾക്കൊള്ളുന്നുവെന്നത് മുൻതലമുറയിൽപ്പെടുന്ന ഇതെഴുതുന്നയാളിനെപ്പോലുള്ളവര്‍ക്ക് അജ്ഞാതമാണ്. എങ്കിലും, കഴിഞ്ഞ മുപ്പത് കൊല്ലമായി കമ്മ്യൂണുകളെ സ്വപ്നം കാണുകയും, ഒരു ചെറുകമ്മ്യൂൺ സ്ഥാപിക്കുവാൻ നിരവധി തവണ ശ്രമിക്കുക്കുകയും നന്നായി പരാജയപ്പെടുകയും ചെയ്ത ഞങ്ങള്‍ക്ക് ഈ പുസ്തകം വളരെ വിലപ്പെട്ടതായി തോന്നുന്നു. അമ്പലപ്പുഴയ്ക്കടുത്ത്, രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ച ഒരു മിഡിൽ സ്കൂൾ അദ്ധ്യാപകനായി ജോലി നോക്കിയിരുന്ന ഈ മഹാരഥനെ കണ്ട് സംസാരിക്കുവാനാവാതെ പോയതിൽ ഇന്ന് വളരെയധികം നഷ്ടബോധം ഉണ്ട്. ഇല്ലാത്ത മഹത്വത്തിന്റെ അസംഖ്യം കള്ളനായണങ്ങളുടെ ഇടയിൽ ചുരുക്കമായി കാണുന്ന കുറുപ്പ് സാറിനെപ്പോലുള്ള മനനം ചെയ്യുവാൻ കഴിവുള്ള സംശുദ്ധമനുഷ്യർക്ക് നമ്മളുടെ ലഘുജീവിതങ്ങളിലെ സ്വപ്നങ്ങൾക്ക് കൂടുതൽ ദിശാബോധം പകരുവാനാവും. തൊണ്ണൂറോളം ചെറിയ അദ്ധ്യായങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ ഒരു കൂട്ടായ്മ നേരിടുവാൻ സാദ്ധ്യതയുള്ള മിക്കവാറും പ്രശ്നങ്ങളെ നല്ല രീതിയിൽ തന്നെ ചർച്ച ചെയ്തിരിക്കുന്നു. അതിരു കവിഞ്ഞ സ്വാർത്ഥതയിലും, അപ്രായോഗികവും അളവറ്റതുമായ സ്വാതന്ത്ര്യബോധത്തിലും ഊന്നിയ ഇന്നത്തെ അണുകുടുംബവ്യവസ്ഥിതി സമ്മാനിക്കുന്ന വൈകാരിക അരക്ഷിതാവസ്ഥ നവതലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. കുറുപ്പ്സാർ വിഭാവനം ചെയ്യുന്ന കൂട്ടായ്മയ്ക്ക് അതിനൊരു പരിഹാരമാവാൻ കഴിയുമെന്ന് തന്നെ ഞങ്ങള്‍ കരുതുന്നു.

1989-ല്‍ കുറുപ്പുസാര്‍ സ്വന്തം നിലയിലും പിന്നീട് പൂര്‍ണോദയ ബുക് ട്രസ്റ്റ് 2012, 2014 വര്‍ഷങ്ങളിലും ഈ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വാമി രംഗനാഥാനന്ദ, ഗുരു നിത്യചൈതന്യ യതി, സുകുമാര്‍ അഴീക്കോട്, വിഷ്ണുനാരായണന്‍ നമ്പൂതിരി എന്നിവരുടെ അവതാരികകളാല്‍ അനുഗ്രഹീതമായ ഈ കൃതി പ്രസിദ്ധീകരിക്കാന്‍ അനുമതി തന്ന പങ്കജാക്ഷക്കുറുപ്പുസാറിന്റെ മകന്‍ ഡോ പി രാധാകൃഷ്ണനും കുടുംബാംഗങ്ങള്‍ക്കും കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് വായനക്കാർക്കായി ഈ പുസ്തകം സായാഹ്ന സമർപ്പിച്ചുകൊള്ളട്ടെ.

http://ml.sayahna.org/index.php/PuthiyaLokamPuthiyaVazhi

ഇ ഹരികുമാറിന്റെ പത്ത് പുസ്തകങ്ങൾ

EHarikumarപ്രസിദ്ധ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ശ്രീ ഇ ഹരികുമാറിന്റെ പത്ത് പുസ്തകങ്ങൾ സായാഹ്ന പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നു. 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച ‘ദിനോസറിന്റെ കുട്ടി’, 1997-ലെ പത്മരാജൻ പുരസ്‌കാരം ലഭിച്ച ‘പച്ചപ്പയ്യിനെ പിടിക്കാൻ’, 1998-ലെ നാലപ്പാടൻ പുരസ്‌കാരം കിട്ടിയ ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്നീ പുസ്തകങ്ങളും ഇതിൽ‌പ്പെടും. അവശേഷിക്കുന്ന ഇരുപതോളം പുസ്തകങ്ങളുടെ പണി ധൃതഗതിയിൽ നടക്കുന്നുണ്ട്, റെഡിയായി വരുന്ന മുറയ്ക്ക് അറിയിക്കുന്നതാണ്.

ഇവിടെ സന്ദര്‍ശിക്കുക.

ഇന്ദുലേഖ

സായാഹ്ന ഫൌണ്ടേഷന്‍ അതിന്റെ പ്രാരംഭദശയില്‍തന്നെ ഡിജിറ്റല്‍ രൂപത്തിലാക്കി പൊതുസഞ്ചയത്തിലേയ്ക്ക് സമര്‍പ്പിച്ച പുസ്തകങ്ങളിലൊന്നാണ് ചന്തുമേനോന്‍ രചിച്ച ‘ഇന്ദുലേഖ’ എന്ന മലയാളത്തിന്റെ ആദ്യ നോവല്‍. അന്നും ഇന്നും പ്രചാരത്തിലുള്ള സമാനങ്ങളായ നിരവധി പ്രസിദ്ധീകൃത രൂപങ്ങളില്‍ ഒന്നാണ് ഡിജിറ്റല്‍ രൂപത്തിലാക്കുന്നതിന് സായാഹ്നയും അവലംബമാക്കിയത്. എന്നാല്‍ കാലാകാലങ്ങളായി മലയാളികള്‍ വായിച്ചു വന്ന ‘ഇന്ദുലേഖ’ വികലമാക്കപ്പെട്ട ഒന്നാണെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായാണ് ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിന്റെ 2014 ഏപ്രില്‍ 13–19 ലക്കം പുറത്തിറങ്ങിയത്. മലയാളത്തിലെ മികച്ച നിരൂപകരും ഭാഷാ പണ്ഡിതരുമായ ഡോ. പി.കെ. രാജശേഖരനും ഡോ. പി. വേണുഗോപാലനും ചേര്‍ന്നു നടത്തിയ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന്റെ ഫലമായാണ് ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍നിന്ന് ‘യഥാര്‍ത്ഥ’ ഇന്ദുലേഖ മലയാളത്തിന് ലഭിക്കുന്നത്. പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്ന പീഠികകളെക്കുറിച്ചുള്ള അന്വേഷണം ഇത്തരം ഒരു കണ്ടെത്തലിലേയ്ക്ക് നയിക്കുമെന്ന് ആരു കണ്ടു. നോവലിലുടനീളം ഭാഷാപരമായ കൈകടത്തലുകള്‍ കൂടാതെ അവസാന അദ്ധ്യായം ഗുരുതരമായ ഒഴിവാക്കലുകള്‍ക്കും വെട്ടിമാറ്റലുകള്‍ക്കും വിധേയമാക്കെപ്പെട്ടുവെന്നാണ് ഇപ്പോള്‍ അറിയുന്നത്. ഈ വികലമാക്കലിനു പിന്നില്‍ പുരുഷാധിപത്യപരമായ മനസ്സ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു എന്നത് വ്യക്തവും അമ്പരപ്പിക്കുന്നതുമാണ്. ‘മലയാളത്തിലെ ആദ്യ സ്ത്രീവിമോചക പ്രസ്താവമെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ദുലേഖയിലെ ഒഴിവാക്കലുകള്‍, ഭാഷാപരവും സാഹിത്യപരവും സാമൂഹികവുമായ എന്നത്തേയും പൊതുബോധത്തിന്റെ പ്രതിഫലനമാണ്,’ എന്ന് വളരെ കൃത്യമായി മാതൃഭൂമി നിരീക്ഷിക്കുന്നു.

മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആ ഇരുപതാം അദ്ധ്യായം സായാഹ്ന പുനഃപ്രസിദ്ധീകരിക്കുന്നു. അവസാന അദ്ധ്യായമായി പ്രചരിച്ചിരുന്നത്‌ അനുബന്ധമായി നിലനിര്‍ത്തിക്കൊണ്ടാണ് യഥാര്‍ത്ഥ ഇരുപതാം അദ്ധ്യായം ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. എത്ര നിര്‍ണായകമായ മാറ്റങ്ങളാണ് വരുത്തിയിരുന്നത് എന്ന് വായനക്കാര്‍ക്ക് വ്യക്തമാകുമല്ലോ. വളരെ മൗലികമായ ഒരു രചനയില്‍ മറ്റുള്ളവര്‍ കൈകടത്തുമെന്ന് നമുക്ക് സങ്കല്പിക്കാന്‍ പോലും കഴിയില്ല. ഈ സാമാന്യബോധം മൂലമാണ് വികലമായ ഒരു രൂപം സായാഹ്നയും പ്രസിദ്ധീകരിച്ചത്. അതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ബാക്കി 19 അദ്ധ്യായങ്ങളിലുമുള്ള ഭാഷാപരമായ മാറ്റങ്ങള്‍ മൂലരൂപം ലഭ്യമാകുന്ന മുറയ്ക്ക് തിരുത്തുന്നതാണ്.