Archive for the 'Malayalam' Category

Page 4 of 4

പ്രണയം ഒരാല്‍ബം

VMGirija ശ്രീമതി വി എം ഗിരിജയുടെ പ്രണയം ഒരാല്‍ബം എന്ന കവിതാസമാഹാരം സായാഹ്ന പ്രസിദ്ധീകരിച്ചു. ആസാദിന്റെ ഉഴവുചാലിന്റെ നിലവിളി എന്ന പഠനവും സമാഹാരത്തോടൊപ്പം ഉണ്ട്. http://ml.sayahna.org/index.php/Pranayam_Oralbum.

ഒന്നാം പാഠം ബഹിരാകാശം

Aymanam Johnആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ ആരംഭത്തിൽ ക്രിസ്മസ് മരത്തിന്റെ വേര് എന്ന കഥയിലൂടെ നല്ല വായനക്കാർക്കിടയിൽ ശ്രദ്ധേയനായ അയ്മനം ജോൺ വളരെക്കുറച്ച് കഥകളേയെഴുതിയിട്ടുള്ളു.  നിറഞ്ഞ അനുതാപത്തോടെയും ഒരുതരം ഇരുണ്ട നർമ്മവിമർശനത്തിലൂടെയും ജോൺ രേഖപ്പെടുത്തിയ ചരിത്രം പാരിസ്ഥിതികദൃശ്യശബ്ദരേഖകളാൽ സമൃദ്ധമാണ്. ജോണിന്റെ ഒന്നാം പാഠം ബഹിരാകാശം എന്ന ചെറുകഥാസമാഹാരം സായാഹ്ന പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇവിടെ കാണുക: http://ml.sayahna.org/index.php/OnnamPadhamBahirakasam

പുതിയ ലോകം പുതിയ വഴി

DPankajakshanകൂട്ടായ്മകളെ സ്വപ്നം കാണുന്നവർക്ക് ഒരു വേദപുസ്തകമാണ് ശ്രീ ഡി പങ്കജാക്ഷക്കുറിപ്പ് എഴുതിയ “പുതിയ ലോകം പുതിയ വഴി” എന്ന പുസ്തകം. നവതലമുറ എങ്ങിനെ ഇതിനെ ഉൾക്കൊള്ളുന്നുവെന്നത് മുൻതലമുറയിൽപ്പെടുന്ന ഇതെഴുതുന്നയാളിനെപ്പോലുള്ളവര്‍ക്ക് അജ്ഞാതമാണ്. എങ്കിലും, കഴിഞ്ഞ മുപ്പത് കൊല്ലമായി കമ്മ്യൂണുകളെ സ്വപ്നം കാണുകയും, ഒരു ചെറുകമ്മ്യൂൺ സ്ഥാപിക്കുവാൻ നിരവധി തവണ ശ്രമിക്കുക്കുകയും നന്നായി പരാജയപ്പെടുകയും ചെയ്ത ഞങ്ങള്‍ക്ക് ഈ പുസ്തകം വളരെ വിലപ്പെട്ടതായി തോന്നുന്നു. അമ്പലപ്പുഴയ്ക്കടുത്ത്, രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ച ഒരു മിഡിൽ സ്കൂൾ അദ്ധ്യാപകനായി ജോലി നോക്കിയിരുന്ന ഈ മഹാരഥനെ കണ്ട് സംസാരിക്കുവാനാവാതെ പോയതിൽ ഇന്ന് വളരെയധികം നഷ്ടബോധം ഉണ്ട്. ഇല്ലാത്ത മഹത്വത്തിന്റെ അസംഖ്യം കള്ളനായണങ്ങളുടെ ഇടയിൽ ചുരുക്കമായി കാണുന്ന കുറുപ്പ് സാറിനെപ്പോലുള്ള മനനം ചെയ്യുവാൻ കഴിവുള്ള സംശുദ്ധമനുഷ്യർക്ക് നമ്മളുടെ ലഘുജീവിതങ്ങളിലെ സ്വപ്നങ്ങൾക്ക് കൂടുതൽ ദിശാബോധം പകരുവാനാവും. തൊണ്ണൂറോളം ചെറിയ അദ്ധ്യായങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ ഒരു കൂട്ടായ്മ നേരിടുവാൻ സാദ്ധ്യതയുള്ള മിക്കവാറും പ്രശ്നങ്ങളെ നല്ല രീതിയിൽ തന്നെ ചർച്ച ചെയ്തിരിക്കുന്നു. അതിരു കവിഞ്ഞ സ്വാർത്ഥതയിലും, അപ്രായോഗികവും അളവറ്റതുമായ സ്വാതന്ത്ര്യബോധത്തിലും ഊന്നിയ ഇന്നത്തെ അണുകുടുംബവ്യവസ്ഥിതി സമ്മാനിക്കുന്ന വൈകാരിക അരക്ഷിതാവസ്ഥ നവതലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. കുറുപ്പ്സാർ വിഭാവനം ചെയ്യുന്ന കൂട്ടായ്മയ്ക്ക് അതിനൊരു പരിഹാരമാവാൻ കഴിയുമെന്ന് തന്നെ ഞങ്ങള്‍ കരുതുന്നു.

1989-ല്‍ കുറുപ്പുസാര്‍ സ്വന്തം നിലയിലും പിന്നീട് പൂര്‍ണോദയ ബുക് ട്രസ്റ്റ് 2012, 2014 വര്‍ഷങ്ങളിലും ഈ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വാമി രംഗനാഥാനന്ദ, ഗുരു നിത്യചൈതന്യ യതി, സുകുമാര്‍ അഴീക്കോട്, വിഷ്ണുനാരായണന്‍ നമ്പൂതിരി എന്നിവരുടെ അവതാരികകളാല്‍ അനുഗ്രഹീതമായ ഈ കൃതി പ്രസിദ്ധീകരിക്കാന്‍ അനുമതി തന്ന പങ്കജാക്ഷക്കുറുപ്പുസാറിന്റെ മകന്‍ ഡോ പി രാധാകൃഷ്ണനും കുടുംബാംഗങ്ങള്‍ക്കും കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് വായനക്കാർക്കായി ഈ പുസ്തകം സായാഹ്ന സമർപ്പിച്ചുകൊള്ളട്ടെ.

http://ml.sayahna.org/index.php/PuthiyaLokamPuthiyaVazhi

ഇ ഹരികുമാറിന്റെ പത്ത് പുസ്തകങ്ങൾ

EHarikumarപ്രസിദ്ധ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ശ്രീ ഇ ഹരികുമാറിന്റെ പത്ത് പുസ്തകങ്ങൾ സായാഹ്ന പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നു. 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച ‘ദിനോസറിന്റെ കുട്ടി’, 1997-ലെ പത്മരാജൻ പുരസ്‌കാരം ലഭിച്ച ‘പച്ചപ്പയ്യിനെ പിടിക്കാൻ’, 1998-ലെ നാലപ്പാടൻ പുരസ്‌കാരം കിട്ടിയ ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്നീ പുസ്തകങ്ങളും ഇതിൽ‌പ്പെടും. അവശേഷിക്കുന്ന ഇരുപതോളം പുസ്തകങ്ങളുടെ പണി ധൃതഗതിയിൽ നടക്കുന്നുണ്ട്, റെഡിയായി വരുന്ന മുറയ്ക്ക് അറിയിക്കുന്നതാണ്.

ഇവിടെ സന്ദര്‍ശിക്കുക.

ഇന്ദുലേഖ

സായാഹ്ന ഫൌണ്ടേഷന്‍ അതിന്റെ പ്രാരംഭദശയില്‍തന്നെ ഡിജിറ്റല്‍ രൂപത്തിലാക്കി പൊതുസഞ്ചയത്തിലേയ്ക്ക് സമര്‍പ്പിച്ച പുസ്തകങ്ങളിലൊന്നാണ് ചന്തുമേനോന്‍ രചിച്ച ‘ഇന്ദുലേഖ’ എന്ന മലയാളത്തിന്റെ ആദ്യ നോവല്‍. അന്നും ഇന്നും പ്രചാരത്തിലുള്ള സമാനങ്ങളായ നിരവധി പ്രസിദ്ധീകൃത രൂപങ്ങളില്‍ ഒന്നാണ് ഡിജിറ്റല്‍ രൂപത്തിലാക്കുന്നതിന് സായാഹ്നയും അവലംബമാക്കിയത്. എന്നാല്‍ കാലാകാലങ്ങളായി മലയാളികള്‍ വായിച്ചു വന്ന ‘ഇന്ദുലേഖ’ വികലമാക്കപ്പെട്ട ഒന്നാണെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായാണ് ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിന്റെ 2014 ഏപ്രില്‍ 13–19 ലക്കം പുറത്തിറങ്ങിയത്. മലയാളത്തിലെ മികച്ച നിരൂപകരും ഭാഷാ പണ്ഡിതരുമായ ഡോ. പി.കെ. രാജശേഖരനും ഡോ. പി. വേണുഗോപാലനും ചേര്‍ന്നു നടത്തിയ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന്റെ ഫലമായാണ് ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍നിന്ന് ‘യഥാര്‍ത്ഥ’ ഇന്ദുലേഖ മലയാളത്തിന് ലഭിക്കുന്നത്. പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്ന പീഠികകളെക്കുറിച്ചുള്ള അന്വേഷണം ഇത്തരം ഒരു കണ്ടെത്തലിലേയ്ക്ക് നയിക്കുമെന്ന് ആരു കണ്ടു. നോവലിലുടനീളം ഭാഷാപരമായ കൈകടത്തലുകള്‍ കൂടാതെ അവസാന അദ്ധ്യായം ഗുരുതരമായ ഒഴിവാക്കലുകള്‍ക്കും വെട്ടിമാറ്റലുകള്‍ക്കും വിധേയമാക്കെപ്പെട്ടുവെന്നാണ് ഇപ്പോള്‍ അറിയുന്നത്. ഈ വികലമാക്കലിനു പിന്നില്‍ പുരുഷാധിപത്യപരമായ മനസ്സ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു എന്നത് വ്യക്തവും അമ്പരപ്പിക്കുന്നതുമാണ്. ‘മലയാളത്തിലെ ആദ്യ സ്ത്രീവിമോചക പ്രസ്താവമെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ദുലേഖയിലെ ഒഴിവാക്കലുകള്‍, ഭാഷാപരവും സാഹിത്യപരവും സാമൂഹികവുമായ എന്നത്തേയും പൊതുബോധത്തിന്റെ പ്രതിഫലനമാണ്,’ എന്ന് വളരെ കൃത്യമായി മാതൃഭൂമി നിരീക്ഷിക്കുന്നു.

മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആ ഇരുപതാം അദ്ധ്യായം സായാഹ്ന പുനഃപ്രസിദ്ധീകരിക്കുന്നു. അവസാന അദ്ധ്യായമായി പ്രചരിച്ചിരുന്നത്‌ അനുബന്ധമായി നിലനിര്‍ത്തിക്കൊണ്ടാണ് യഥാര്‍ത്ഥ ഇരുപതാം അദ്ധ്യായം ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. എത്ര നിര്‍ണായകമായ മാറ്റങ്ങളാണ് വരുത്തിയിരുന്നത് എന്ന് വായനക്കാര്‍ക്ക് വ്യക്തമാകുമല്ലോ. വളരെ മൗലികമായ ഒരു രചനയില്‍ മറ്റുള്ളവര്‍ കൈകടത്തുമെന്ന് നമുക്ക് സങ്കല്പിക്കാന്‍ പോലും കഴിയില്ല. ഈ സാമാന്യബോധം മൂലമാണ് വികലമായ ഒരു രൂപം സായാഹ്നയും പ്രസിദ്ധീകരിച്ചത്. അതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ബാക്കി 19 അദ്ധ്യായങ്ങളിലുമുള്ള ഭാഷാപരമായ മാറ്റങ്ങള്‍ മൂലരൂപം ലഭ്യമാകുന്ന മുറയ്ക്ക് തിരുത്തുന്നതാണ്.

സാഹിത്യവാരഫലം

ശ്രീ എം കൃഷ്ണന്‍ നായര്‍ മുപ്പത്തിയാറു വര്‍ഷത്തോളം തുടര്‍ച്ചയായി എഴുതിയ (1969 മുതല്‍ മരണത്തിനു ഒരാഴ്ച്ച മുന്‍പു വരെ) സാഹിത്യവാരഫലം ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രസിദ്ധീകരിച്ച സാഹിത്യപംക്തി ആയിരിക്കും. മലയാളനാട് വാരികയില്‍ എഴുതിത്തുടങ്ങിയ തന്റെ പംക്തി, വാരിക നിന്നുപോയതിനു ശേഷം കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും പ്രസിദ്ധീകരിച്ചു. സാഹിത്യ വിമര്‍ശനത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ അവലംബിച്ച ശ്രീ കൃഷ്ണന്‍ നായര്‍, കലാപരമായി ഔന്നത്യമുള്ള രചനകള്‍ മാത്രമാണ് സാഹിത്യമെന്നും മറ്റെല്ലാം വ്യര്‍ത്ഥവ്യായാമങ്ങളാണെന്നും ഉറച്ചു വിശ്വസിച്ചു. സ്വന്തം ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവര്‍ത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയല്‍’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ, ചുമട്ടുതൊഴിലാളികള്‍വരെയും 35 വര്‍ഷമായി സാഹിത്യ വാരഫലം വായിക്കുന്നത്’ എന്നും കൂട്ടിച്ചേര്‍ത്തു. രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നര്‍മവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാര്‍ക്കു പ്രിയങ്കരമാക്കി. 2006-ല്‍ അദ്ദേഹത്തിന്റെ നിര്യാണത്തോടുകൂടി, സാഹിത്യവാരഫലം പിന്തുടര്‍ച്ചക്കാരില്ലാതെ അന്യം നിന്നുപോയി. ഗൃഹാതുരത്വം ഉണര്‍ത്തുന്ന വായന സമ്മാനിയ്ക്കുന്ന, ഇതുവരെ പ്രസിദ്ധീകൃതമായ വാരഫലം എന്‍ട്രി നടക്കുന്ന മുറയ്ക്ക് സായാഹ്ന പ്രസിദ്ധീകരിക്കും. കലാകൗമുദി എണ്ണൂറാം ലക്കത്തില്‍ വന്ന വാരഫലം ഇവിടെ വായിക്കുക.

മോഹഭംഗങ്ങള്‍

ശ്രീ എം കൃഷ്ണന്‍ നായരെ പ്രത്യേകിച്ച് മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. മുപ്പത്തിയാറു വര്‍ഷത്തോളം തുടര്‍ച്ചയായി അദ്ദേഹം എഴുതിയ (1969 മുതല്‍ മരണത്തിനു ഒരാഴ്ച്ച മുന്‍പു വരെ) സാഹിത്യവാരഫലം ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും. മലയാള നാട് വാരികയില്‍ അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങി. മലയാള നാട് നിന്നുപോയതിനു ശേഷം കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു. ലോകസാഹിത്യത്തില്‍ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം തെക്കേ അമേരിക്ക മുതല്‍ യൂറോപ്പുവരെയും, ആഫ്രിക്ക മുതല്‍ ജപ്പാന്‍ വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാര്‍ക്കു പരിചയപ്പെടുത്തി. അതിഗഹനമായ വായനയുടെ ഉടമയായ ശ്രീ കൃഷ്ണന്‍ നായര്‍ എഴുതിയ പതിനെട്ട് ലേഖനങ്ങളാണ് മോഹഭംഗങ്ങള്‍ എന്ന കൃതിയുടെ ഉള്ളടക്കം. സായാഹ്ന ഫൗണ്ടേഷന്‍ ഈ പുസ്തകം വിവിധ ഡിജിറ്റല്‍ രൂപങ്ങളില്‍ വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു.