Monthly Archive for October, 2014

ഉപരോധം

CVBalakrishnan-01കീഴാളരുടെ സ്വയം പ്രതിരോധത്തിന്റെ കഥകള്‍ ഏറെയുണ്ടെങ്കിലും, മനസ്സിനെ ഇത്രയേറെ സ്പര്‍ശിക്കുന്ന, തീക്ഷ്ണത തുടിക്കുന്ന, എന്നാല്‍ അതിഭാവുകത്വം ദുര്‍ബലപ്പെടുത്താത്ത ഒരു നരേറ്റീവ് അപൂര്‍‌വമാണ്‌. പ്രസിദ്ധ നോവലിസ്റ്റും തിരക്കഥാകൃത്തുമായ സി.വി.ബാലകൃഷ്ണന്റെ ഉജ്ജ്വലമായ നോവല്‍ ഉപരോധം സായാഹ്ന പ്രസിദ്ധീകരിച്ചു. പ്രസിദ്ധ ചിത്രകാരൻ സി.എൻ. കരുണാകരന്റെ ചിത്രീകരണങ്ങളാൽ അനുഗ്രഹീതവുമാണ് ഈ കൃതി. http://ml.sayahna.org/index.php/Uparodham

ഗാലപ്പഗോസ്

ESanthoshKumar-01കാല്‍ നൂറ്റാണ്ടോളം മലയാള ചെറുകഥാലോകത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച ആധുനികത ആവര്‍ത്തന വിരസമായപ്പോള്‍ പുതിയ ഭാവുകത്വവുമായി തൊണ്ണൂറുകളില്‍ രംഗപ്രവേശം ചെയ്ത യുവ കഥാകൃത്തുക്കളില്‍ പ്രമുഖനാണ്‌ ഇ.സന്തോഷ്‌കുമാര്‍. അദ്ദേഹത്തിന്റെ ആദ്യ ചെറുകഥാ സമാഹാരമായ ഗാലപ്പഗോസ് സായാഹ്ന പ്രസിദ്ധപ്പെടുത്തി. http://ml.sayahna.org/index.php/Galappagos

തുരുമ്പ്

PRaman-01മലയാള കവിതയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രധാന പതാകവാഹകരില്‍ ഒരാളായ പി രാമന്റെ കവിതാസമാഹാരം തുരുമ്പ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. പുതിയ കാലത്തിന്റെ പുതിയ എഴുത്ത്; തുരുമ്പെടുക്കാത്ത മുപ്പത്തിരണ്ടു കവിതകള്‍. http://ml.sayahna.org/index.php/Thurump

ഈ ഭ്രാന്താലത്തിനു നാവുണ്ടായിരുന്നെങ്കിൽ

Sundar-02വൈക്കം മുഹമ്മദ് ബഷീറാണ് എനിക്ക് “ലേശം കിറുക്കുണ്ട്” എന്ന് പറയാൻ ധൈര്യം കാട്ടിയ എഴുത്തുകാരൻ. ഒപ്പം അദ്ദേഹം, “ഭ്രാന്ത് സുന്ദരമാണ്, സുരഭിലമാണ്, സൗരഭ്യമുള്ളതാണ്”, എന്നൊക്കെ കൂട്ടിച്ചേർക്കുകയും ചെയ്തു. ഭ്രാന്തന് സ്നേഹമുണ്ടെന്നും, അതിന് ഭംഗം വന്നാൽ നൈരാശ്യമുണ്ടെന്നും “ഇരുട്ടിന്റെ ആത്മാവ്”  കാട്ടിത്തന്നപ്പോൾ നമ്മുടെ സഹൃദയത്വം നമ്മളെ നൊമ്പരത്തിലാഴ്ത്തി. ഇതൊക്കെയാണെങ്കിലും കഥയിൽ കാണുന്നത്, അത് ആർദ്രതയുണർത്തുന്ന സ്ത്രീപുരുഷബന്ധമാണെങ്കിൽപ്പോലും, ജീവിതത്തിൽ കണ്ടാൽ എതിർക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. അനാരോഗ്യം ബാധിച്ച മനസ്സിന്, ബഷീർ കാണുന്ന കാല്പനികസൗന്ദര്യമൊന്നും കല്പിച്ചില്ലെങ്കിലും, അതർഹിക്കുന്ന സഹാനുഭൂതിയോടെ സമീപിക്കുവാൻ മാനവികത നമ്മോട് ആവശ്യപ്പെടുന്നുണ്ട്. ഇതറിയാത്തവരല്ല നമ്മളാരും. എന്നിരിക്കിലും നമ്മൾ ഉൾപ്പെടുന്ന സമൂഹമനസ്സിന്റെ ചീഞ്ഞളിഞ്ഞ ഭാവം കാണുവാൻ, നമ്മുടെ മനോരോഗാശുപത്രികളിലൂടെ ഒരു പ്രദക്ഷിണം നടത്തിയാൽ മതി. നഗ്നരായ പല പ്രായത്തിലുള്ള വനിതാ രോഗികൾ (അവർ ആർത്തവം നേരിടുന്നതെങ്ങിനെയെന്ന് ചിന്തിക്കുവാൻ തന്നെ വയ്യ), വിസർജ്യങ്ങൾ നിറഞ്ഞ മുറിയിൽ മോചനം അസാദ്ധ്യമാണെന്നറിഞ്ഞ് ദിനരാത്രങ്ങൾ തള്ളിനീക്കുന്നവർ, ഇലക്ട്രിക് ഷോക് പോലുള്ള പീഡനങ്ങൾ ചികിത്സയെന്ന വ്യാജേന അനുഭവിക്കേണ്ടി വരുന്നവർ, അഴുക്കിന്റെയും ദുർഗന്ധത്തിന്റെയും ഇടയിൽപ്പെട്ട് പൊട്ടിയൊലിക്കുന്ന വൃണങ്ങളോടുകൂടിയവർ, … ലോകത്തെ ഏറ്റവും ഭീഷണമായ തടവറകൾ നാണിച്ചുപോകുന്ന തരത്തിലാണ് നമ്മൾ മനോരോഗാശുപത്രികൾ നടത്തുന്നത്. നമ്മുടെ ചിത്തരോഗാശുപത്രികളെക്കുറിച്ച് സുന്ദർ നടത്തിയ, ഈ ഭ്രാന്താലത്തിനു നാവുണ്ടായിരുന്നെങ്കിൽ എന്ന പഠനം, ലോകമാനസികാരോഗ്യദിനമായ ഇന്ന് സായാഹ്ന പ്രസിദ്ധീകരിക്കുന്നു. നാം ഇഷ്ടപ്പെടാത്ത നമ്മളുടെ ഒരു വശം എന്തെന്നറിയാൻ ഈ പഠനം ഒന്ന് വായിക്കുവാൻ സ്നേഹപൂർവ്വം ഞാൻ ഏവരെയും ക്ഷണിക്കുകയാണ്: http://ml.sayahna.org/index.php/EeBhranth

വ്യാസനും വിഘ്നേശ്വരനും

Anand-02“അറിവ് സ്വാതന്ത്ര്യ­മാണെന്നും ശക്തിയാ­ണെന്നും മറ്റും പറയുന്നത് എത്രത്തോളം ശരിയാണ്? വിദ്യമൂലം മനുഷ്യന് പീഡനങ്ങള്‍ അനുഭവിക്കേ­ണ്ടതായി വന്നിട്ടുള്ള സന്ദര്‍ഭങ്ങള്‍ അനവധിയാണ്‌. വെറും ജീവിതത്തി­നു വേണ്ടി, മരണ­ത്തില്‍ നിന്നു മുക്തനാകു­വാനായി പലപ്പോഴും മനുഷ്യര്‍ക്ക് അവരുടെ വിദ്യയെ ബലികഴി­ക്കേണ്ടി വന്നിട്ടു­ള്ളതായി നാം കാണുന്നു.” സ്വാതന്ത്ര്യസമരത്തെ വളരെയധികം സ്വാധീനിച്ച ബംഗാളിലെ നെയ്ത്ത് തൊഴിലാളികളുടെ തൊഴിൽ ജീവിതം തന്നെ ഇതിന് ഒരു ഉദാഹരണമാണ്. മാർക്കറ്റ് നിരക്കിൽ നിന്നും നാല്പത് ശതമാനം കുറഞ്ഞ നിരക്കിൽ ഈസ്റ്റിൻഡ്യാകമ്പനിക്ക് വേണ്ടി പട്ട് നൂൽ നൂൽക്കുവാനും നെയ്യുവാനും ഈ ഹതഭാഗ്യർ നിർബന്ധിതരായി. തയ്യാറാവാത്തവരെ മുക്കാലിയിൽ കെട്ടി പൊതുസ്ഥലങ്ങളിൽ വെച്ച് ദാരുണമായി മർദ്ദിച്ചു. വേദനയും ദൈന്യതയും സഹിക്കവയ്യാതെ അനേകം നെയ്തുകാർ തള്ളവിരൽ മുറിച്ചുകളഞ്ഞ് നൂൽക്കാനും നെയ്യാനുമുള്ള കഴിവ് നഷ്ടപ്പെടുത്തി, മർദ്ദനത്തിൽ നിന്നും ചൂഷണത്തിൽ നിന്നും മോചനം നേടിയത് പാടുപെട്ട് സമ്പാദിച്ച കഴിവുകളെ എന്നേയ്ക്കുമായി ജീവിതത്തിൽ നിന്ന് വിച്ഛേദിച്ചുകൊണ്ടാണ്. അറിവും കഴിവും അസ്വാതന്ത്ര്യത്തിന്റെയും ചൂഷണത്തിന്റെയും നിദാനമാവുന്നതിന്റെ, ചരിത്രം രേഖപ്പെടുത്തിയ സംഭവങ്ങളിൽ ഒന്നാണിത് (ആർ സി ദത്ത്: കേംബ്രിഡ്ജ് ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇൻഡ്യ, ഭാഗം ഒന്ന് കാണുക).

ധനുർവിദ്യയിൽ ഗുരുജനസഹായമില്ലാതെ അർജ്ജുനനെക്കാൾ നൈപുണ്യം നേടിയത്, ഏകലവ്യന് തള്ളവിരൽ നഷ്ടപ്പെടുവാനും ധനുർവിദ്യ എന്നേയ്ക്കുമായി ഉപേക്ഷിക്കുവാനും കാരണമായി. നിപുണത നാമൊക്കെ പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങളല്ല പലപ്പോഴും നമുക്ക് തരുന്നത്. വിദേശസഹകരണത്തോട്കൂടി നടത്തപ്പെടുന്ന ഇന്ത്യൻ ഐടി മേഖലയിലെ വ്യവസായങ്ങളിൽ ഈ പ്രതിഭാസം ഇന്നും പല രൂപങ്ങളിലും മാനങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഏകലവ്യന്റെ ശുഷ്ക്കാന്തിയോടും ഏകാഗ്രതയോടും ബൗദ്ധികപ്രവർത്തനത്തിൽ ഏർപ്പെടുന്ന എല്ലാ ഇന്ത്യൻ സാങ്കേതിക സംരഭകരുടെയും വിദഗ്ദ്ധരുടെയും സാങ്കേതികസർഗ്ഗരചനകൾ തന്ത്രപരതയുടെയും വികലമായ വ്യാവസായികനിയമങ്ങളുടെയും പിൻബലത്തോടുകൂടി അനവരതം അന്യാധീനപ്പെട്ടുകൊണ്ടിരിക്കുകയാണ്. എതിർക്കുന്നവരെ തീരാത്ത നിയമയുദ്ധങ്ങളിൽ കുടുക്കി ജീവിതേച്ഛയും സർഗ്ഗചോദനകളെയും ചോർത്തിക്കളയുകയും ചെയ്യുന്നു, പൊതുസ്ഥലത്തെ മർദ്ദനത്തിന്റെ ആധുനിക രൂപമാണത്.

ഈ ആശയം ഏകലവ്യന്‍, അഭിമന്യു, അംബപാലി, ധര്‍മാധികാരി, ആനന്ദന്‍ തുടങ്ങിയ കഥാപാത്ര­ങ്ങളിലൂടെ ദാർശനികഭദ്രതയോടുകൂടി ഉരുത്തി­രിയുകയാണ് ‘വ്യാസനും വിഘ്നേശ്വരനും’ എന്ന ആനന്ദിന്റെ നോവലിൽ. ജനാധിപത്യത്തിന്റെ ബലഹീനതയായി ഇന്ന് കാണപ്പെടുന്ന, ആൾക്കൂട്ടത്തിന്റെ എണ്ണത്തിന്റെ ശക്തിയിൽ വീണുടയുന്ന ബൗദ്ധിക സാംസ്കാരിക മൂല്യങ്ങളുടെയും, നഷ്ടപ്പെട്ടുപോകുന്ന വിലപ്പെട്ട ജീവിതങ്ങളുടെയും പരിച്ഛേദമാണ് നോവലിന്റെ ഉത്തരാർദ്ധത്തിൽ. ‘വ്യാസനും വിഘ്നേശ്വരനും’ സായാഹ്നയിൽ ഇവിടെ വായിക്കുക: http://ml.sayahna.org/index.php/V-and-v